കർണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സർവേയില്‍ (ജാതി സർവേ) പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി വ്യക്തമാക്കി.ഇൻഫോസിസ് സ്ഥാപകനും ഭർത്താവുമായ എൻ ആർ നാരായണ മൂർത്തിയും സർവേയില്‍ വിവരങ്ങള്‍ നല്കാൻ വിസമ്മതിച്ചു.
തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരല്ലെന്നും അതിനാല്‍ സർവേയില്‍ പങ്കെടുത്തുകൊണ്ട് സർക്കാരിന് തങ്ങളുടെ കേസില്‍ പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിവരങ്ങള്‍ നല്കാൻ വിസമ്മതിച്ചത്.
കുടുംബം സർവേയില്‍ പങ്കെടുക്കുന്നില്ലെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള സ്വയം പ്രഖ്യാപനത്തില്‍ സുധ മൂർത്തി ഒപ്പുവെച്ചു. വിസമ്മതത്തിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്നും കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസ് നടത്തുന്ന സർവേയില്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും അവർ അറിയിച്ചു. സർവേയില്‍ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ല, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചു.
ഹൈക്കോടതി നിർദ്ദേശം: സർവേ ഓപ്ഷണല്‍
ജാതി സർവേ ആരംഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബർ 25-ന് കർണാടക ഹൈക്കോടതി നല്കിയ നിർദ്ദേശപ്രകാരം ഈ സർവേ ഓപ്ഷണല്‍ (നിർബന്ധമില്ലാത്തത്) ആണ്. സർവേ സ്വമേധയാ ഉള്ളതാണെന്നും, വിവരങ്ങള്‍ വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കരുതെന്നും വ്യക്തമാക്കിക്കൊണ്ട് കെ എസ് സി ബി സി പൊതു അറിയിപ്പ് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ശേഖരിച്ച ഡാറ്റ ആർക്കും വെളിപ്പെടുത്തരുത്. ഡാറ്റ പൂർണ്ണമായി സംരക്ഷിക്കുമെന്നും രഹസ്യമായി സൂക്ഷിക്കുമെന്നും കെ എസ് സി ബി സി ഉറപ്പാക്കണമെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. അക്ഷരമാലാക്രമത്തില്‍ ജാതികള്‍ കണ്ടെത്താൻ സർവേ ഉദ്യോഗസ്ഥരെ സഹായിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. 420 കോടി രൂപ ചെലവ് വരുന്ന കർണാടകയിലെ ജാതി സർവേ സെപ്തംബർ 22-നാണ് ആരംഭിച്ചത്. 60 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന സർവേ ഒക്ടോബർ 19-ന് പൂർത്തിയാക്കാനും ഡിസംബറോടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനുമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
