കേരളത്തിൻറെ കടമെടുപ്പ് പരിധി കുത്തനെ കുറച്ച് കേന്ദ്രം; തെരഞ്ഞെടുപ്പ് കാലത്ത് പെൻഷനും ശമ്പളവും അടക്കം മുടങ്ങാൻ സാധ്യത: വിശദാംശങ്ങൾ ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് ഇടിത്തീയായി കേന്ദ്ര സർക്കാർ കടമെടുപ്പുപരിധി കുറച്ചു.ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്ബനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇക്കാലയളവില്‍ ഇനി കടമെടുക്കാൻ കഴിയുക 6572 കോടി മാത്രം. ജനുവരി മുതല്‍ മാർച്ച്‌ വരെ കരാറുകാർക്ക് അടക്കം ബില്ലുകള്‍ പാസാക്കി നല്‍കാൻ മാത്രം 20,000 കോടി വേണം. ശമ്ബളവും പെൻഷനും നല്‍കാൻ വേണ്ടത് 15,000 കോടിയിലേറെ. 2000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷനും നല്‍കണം. നികുതി അടക്കമുള്ള വരുമാനങ്ങള്‍ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാന സർക്കാർ ഗാരന്റി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ഉപയോഗിക്കാനായുള്ള കരുതല്‍ഫണ്ട് രൂപീകരിക്കാത്തതിനാല്‍ 3300 കോടി രൂപ നേരത്തേ കടമെടുപ്പുപരിധിയില്‍നിന്നു കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

ആകെ ഗാരന്റി നില്‍ക്കുന്ന തുകയുടെ അര ശതമാനം വീതം 5 വർഷം കൊണ്ടു രണ്ടര ശതമാനം കരുതല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിർദേശമെത്തിയതോടെ അക്കാര്യത്തിലും സർക്കാരിന്റെ പ്രതീക്ഷയറ്റു.

2 thoughts on “കേരളത്തിൻറെ കടമെടുപ്പ് പരിധി കുത്തനെ കുറച്ച് കേന്ദ്രം; തെരഞ്ഞെടുപ്പ് കാലത്ത് പെൻഷനും ശമ്പളവും അടക്കം മുടങ്ങാൻ സാധ്യത: വിശദാംശങ്ങൾ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *