രാജ്യത്തിന്റെ അഭിമാനമായിരുന്ന എൻഎസ്ജി കമാൻഡോ; 26/11 ഓപ്പറേഷനിലെ ഹീറോ; രാജസ്ഥാൻ പോലീസിന്റെ പിടിയിലായത് 200 കിലോ കഞ്ചാവുമായി: ബജ്‌റംഗ് സിംഗ് എന്ന സൈനികൻ മയക്കുമരുന്ന് രാജാവായ കഥ എങ്ങനെ

ഭീകരവാദത്തിൻ്റെ കറുത്ത ദിനത്തില്‍, മുംബൈയുടെ രക്ഷകനായി മുന്നില്‍ നിന്ന് പോരാടിയ ധീരൻ! രാജ്യം വീരനായകനായി വാഴ്ത്തിയ ആ എൻഎസ്ജി കമാൻഡോ ഇന്ന് എവിടെയാണ്?ഉത്തരം ഞെട്ടിക്കുന്നതാണ്, മയക്കുമരുന്ന് മാഫിയയുടെ മുഖ്യസൂത്രധാരനായി. 26/11 ആക്രമണത്തില്‍ ധീരതയ്ക്ക് പ്രശംസ നേടിയ ബജ്‌റംഗ് സിംഗ് എന്ന മുൻ കമാൻഡോ, രാജസ്ഥാൻ പോലീസിന്റെ ‘ഓപ്പറേഷൻ ഗഞ്ജനി’യില്‍ 200 കിലോ കഞ്ചാവുമായി അറസ്റ്റിലായിരിക്കുകയാണ്.

ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കടത്തിയ മയക്കുമരുന്നുകള്‍ക്ക് പിന്നിലെ ഈ ‘മയക്കുമരുന്ന് രാജാവിനെ’ പിടികൂടാൻ രണ്ട് മാസത്തെ തിരച്ചിലും 25,000 രൂപ പാരിതോഷികവും വേണ്ടിവന്നു. ഒരിക്കല്‍ രാജ്യത്തിന് വേണ്ടി തോക്കെടുത്ത കൈകള്‍ ഇപ്പോള്‍ രാജ്യത്തിനെതിരെ മയക്കുമരുന്ന് സാമ്രാജ്യം കെട്ടിപ്പടുത്തുവെന്ന ഈ ദുരന്തപൂർണമായ വാർത്ത, ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുകയാണ്.

ദേശീയ സേനയില്‍ നിന്ന് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്

രാജസ്ഥാനിലെ സിക്കാർ ജില്ലക്കാരനായ ബജ്‌റംഗ് സിംഗ്, മികച്ച ശാരീരികക്ഷമത കാരണം പത്താം ക്ലാസ്സിന് ശേഷം ബിഎസ്‌എഫില്‍ (BSF) ചേർന്നു. കർത്തവ്യത്തോടുള്ള അർപ്പണബോധം അദ്ദേഹത്തെ ഇന്ത്യയിലെ എലൈറ്റ് ഭീകര വിരുദ്ധ സേനയായ നാഷണല്‍ സെക്യൂരിറ്റി ഗാർഡിലേക്ക് (NSG) എത്തിച്ചു.

ഏഴ് വർഷം എൻ‌എസ്‌ജി കമാൻഡോ ആയി സേവനമനുഷ്ഠിച്ച സിംഗിന്റെ കരിയറിലെ ഏറ്റവും പ്രധാന നിമിഷമായിരുന്നു 2008-ലെ 26/11 മുംബൈ ഭീകരാക്രമണം. പാകിസ്ഥാൻ സ്പോണ്‍സർ ചെയ്ത ലഷ്‌കർ-ഇ-തൊയ്ബ (LeT) ഭീകരരെ നിർവീര്യമാക്കിയ നിർണ്ണായക ഓപ്പറേഷനിലെ ഒരു കണ്ണിയായിരുന്നു അദ്ദേഹം.എന്നാല്‍, 2021-ല്‍ സർവീസില്‍ നിന്ന് വിരമിച്ച ശേഷം സിംഗിന്റെ ജീവിതം ഒരു ദുരന്തകഥയിലേക്ക് വഴിമാറി.

പരാജയപ്പെട്ട രാഷ്ട്രീയം, വിജയിച്ച കള്ളക്കടത്ത്

വിരമിച്ച ശേഷം രാഷ്ട്രീയ അഭിലാഷങ്ങളുമായി ഗ്രാമത്തിലേക്ക് മടങ്ങിയ സിംഗ്, ഭാര്യയെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പരാജയപ്പെട്ടെങ്കിലും, ഈ രാഷ്ട്രീയ ഇടപെടലുകള്‍ ക്രിമിനല്‍ ബന്ധമുള്ള ആളുകളുമായി അദ്ദേഹത്തെ അടുപ്പിച്ചു. കഞ്ചാവ് വ്യാപാരത്തിന്റെ ഭീമമായ ലാഭത്തെക്കുറിച്ച്‌ ഇയാളെ ബോധ്യപ്പെടുത്തിയത് ഒരു കൂട്ടാളിയായിരുന്നു.

ഒഡീഷയിലെ ബിഎസ്‌എഫ് പോസ്റ്റിംഗിലെ പഴയ ബന്ധങ്ങളും അനുഭവങ്ങളും ഉപയോഗിച്ച്‌, ഒഡീഷയിലെയും തെലങ്കാനയിലെയും കഞ്ചാവ് സിൻഡിക്കേറ്റുകളുമായി, സിംഗ് ബന്ധം സ്ഥാപിച്ചു. അതിവേഗം വളർന്ന അദ്ദേഹം, ചെറിയ ഇടപാടുകളില്‍ നിന്ന് മാറി ക്വിന്റല്‍ കണക്കിന് കഞ്ചാവ് സംസ്ഥാന അതിർത്തികളിലൂടെ കടത്തുന്ന വലിയ റാക്കറ്റിന്റെ പ്രധാന കളിക്കാരനായി മാറി. 2023-ല്‍ രണ്ട് ക്വിന്റല്‍ കഞ്ചാവുമായി ഹൈദരാബാദിനടുത്ത് വെച്ച്‌ പിടിക്കപ്പെട്ടെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങി.

പാചകക്കാരൻ നല്‍കിയ തുമ്ബ്; ഓപ്പറേഷൻ ഗഞ്ജനി

മാസങ്ങളോളം പോലീസിനെ വെട്ടിച്ച ബജ്‌റംഗ് സിംഗ്, വ്യാജ മൊബൈല്‍ ഐഡികളും വിദൂര ഗ്രാമങ്ങളിലെ ഒളിത്താവളങ്ങളും ഉപയോഗിച്ച്‌ തന്റെ ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിച്ചു. ഒടുവില്‍, കേസ് തകർത്തത് ഒരൊറ്റ സൂചനയായിരുന്നു. സിംഗ് എപ്പോഴും ഒരു വിശ്വസ്തനായ ഒഡിയ പാചകക്കാരനോടൊപ്പമാണ് യാത്ര ചെയ്തിരുന്നത്. പാചകക്കാരന്റെ ബന്ധുക്കളെ പിന്തുടർന്ന സുരക്ഷാ ഏജൻസികള്‍ക്ക്, രത്തൻഗഡിലെ സിംഗിന്റെ ഒളിത്താവളം കണ്ടെത്താൻ കഴിഞ്ഞു. ഒരു മുൻ കമാൻഡോയെ പിടികൂടാനുള്ള അപകടസാധ്യത മനസ്സിലാക്കിയ പോലീസ്, ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനും രഹസ്യാന്വേഷണത്തിനും ശേഷം അപ്രതീക്ഷിത റെയ്ഡ് നടത്തി.

“ബജ്‌റംഗിനെപ്പോലുള്ള ഒരു ശക്തനായ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് രാജസ്ഥാനിലെ ഭീകര-മയക്കുമരുന്ന് ബന്ധം (terror-drug nexus) നിർവീര്യമാക്കുന്നതില്‍ ഒരു പ്രധാന നേട്ടമാണ്,” ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് വികാസ് കുമാർ അഭിപ്രായപ്പെട്ടു. ധീരതയുടെ പ്രതീകമായിരുന്ന ഒരു മനുഷ്യൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കൂപ്പുകുത്തിയ ഈ സംഭവം രാജ്യത്തിന് ഒരു നടുക്കമാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *