സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും തോന്നിയതു പോലെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനുമായി ഭക്ഷണ വില നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചു.പകരം ഗ്രേഡിംഗ് സമ്ബ്രദായം ഏർപ്പെടുത്തും. ഇതിനായുള്ള കരട് ബില്ല് തയ്യാറാവുകയാണ്.
വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ പ്രതിനിധികളുടെ യോഗം രണ്ടു തവണ ഭക്ഷ്യ,ഉപഭോക്തൃവകുപ്പ് വിളിച്ചു ചേർത്തിരുന്നു. എന്നാല്‍,വില നിയന്ത്രണം അപ്രയോഗീകമാണെന്നും അതിനുള്ള നീക്കം എതിർക്കുമെന്നാണ് സംഘടനാ നേതാക്കള്‍ അറിയിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച നിയമോപദേശം സർക്കാർ തേടി. വിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലയ്ക്ക് അനുസരിച്ച് ഹോട്ടലുകളിലെ ഭക്ഷണവിലയില്‍ മാറ്റം വരുമെന്നും നിയമം കൊണ്ടു വരുമ്ബോള്‍ അതിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നമുള്ള ഉപദേശമാണ് ലഭിച്ചത്. തുടർന്നാണ് പിന്മാറ്റം.
യു.ഡി.എഫ് ശ്രമിച്ചു; പരാജയപ്പെട്ടു
നിയമത്തിലൂടെ ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയായിരിക്കെ ഭക്ഷണ വിലനിയന്ത്ര ബില്ല് 2013 സെപ്തംബറില്‍ തയ്യാറായെങ്കിലും തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെ ബില്ല് അട്ടിമറിക്കപ്പെട്ടു. പിന്നീട് പലവട്ടം ബില്ല് സഭയിലെത്തുമെന്ന് സർക്കാർ സൂചിപ്പിച്ചുവെങ്കിലും അതുണ്ടായില്ല.
ആദ്യ കരട്ബില്ലിലെ വ്യവസ്ഥകള്‍
- ഭക്ഷണസാധന വില നിർണയിക്കാൻ സംസ്ഥാന,ജില്ലാ തലങ്ങളില്‍ സമിതികള്‍
- സിവില്‍ സപ്ലൈസ് കമ്മിഷണർ സംസ്ഥാനതല സമിതി അദ്ധ്യക്ഷൻ
- ജില്ലാതലത്തില്‍ ജില്ലാ കളക്ടർ
- ഉപഭോക്തൃ,ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ ജനപ്രതിനിധികളേയും സമിതികളില്‍
- ഒരിക്കല്‍ നിശ്ചയിക്കുന്ന വില കുറഞ്ഞത് മൂന്നു മാസം തുടരും
- അരി,പലവ്യഞ്ജനം,പച്ചക്കറി തുടങ്ങിയവയുടെ വിലയനുസരിച്ച് ഭക്ഷ്യവില കൂടുകയും കുറയുകയും ചെയ്യും.
- നിയമം ലംഘിച്ചാല്‍ ഹോട്ടല്‍ ഉടമ പിഴ നല്‍കേണ്ടിവരും
