ഒരു വർഷത്തിനുള്ളിൽ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പൂർത്തീകരിക്കും; പ്രതീക്ഷിക്കുന്ന ചെലവ് 19 കോടി: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

നെടുമ്ബാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഫലം കാണുന്നു.കേന്ദ്ര റെയില്‍വേ ബോർഡിന്‍റെ അനുമതി ലഭിച്ചതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെ കൂടി നിലവില്‍ റെയില്‍ പാത കടന്നുപോകുന്നുണ്ട്. ഇവിടെ റെയില്‍വേ സ്റ്റേഷൻ നിർമിച്ച്‌ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.

19 കോടി രൂപ ചെലവില്‍, ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരിക്കെ 2010ല്‍ നെടുമ്ബാശേരി റെയില്‍വേ സ്റ്റേഷനു തറക്കില്ലട്ടതാണ്. എന്നാല്‍, പദ്ധതി അവിടെനിന്ന് ഒരിഞ്ച് മുന്നോട്ടു പോയിരുന്നില്ല. പിന്നീട് ബെന്നി ബഹനാൻ എംപിയും പാർലമെന്‍റില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

ഇപ്പോള്‍, കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് പദ്ധതിക്ക് പുതുജീവൻ കൈവന്നിരിക്കുന്നത്. നേരത്തെ, എണറാകുളം – തൃശൂർ റൂട്ടില്‍ അശ്വനി വൈഷ്ണവിനൊപ്പം ജോർജ് കുര്യൻ പ്രത്യേക ട്രെയ്നില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം, ദക്ഷിണ റെയില്‍വേ ജനറല്‍ മാനെജർ ആർ.എൻ. സിങ് സ്ഥലം സന്ദർശിച്ച്‌ പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ പുതുക്കിയ എസ്റ്റിമേറ്റിലാണ് 19 കോടി രൂപ ചെലവ് കണക്കാക്കുന്നത്.

ഇവിടെ റെയില്‍വേ ട്രാക്കിന്‍റെ ഇരുവശത്തും റെയില്‍വേയുടെ ഉടമസ്ഥതയില്‍ തന്നെ ഭൂമിയുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കലിന്‍റെ ആവശ്യം വരുന്നില്ല. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്നതു മുതല്‍ ഒരു വർഷമാണ് പദ്ധതി പൂർത്തിയാക്കാൻ സമയം കണക്കാക്കുന്നത്.

അത്താണി ജംക്ഷനില്‍നിന്ന് എയർപോർട്ടിലേക്കുള്ള റോഡില്‍ മേല്‍പ്പാലം കഴിഞ്ഞ്, സോളാർ പാടത്തിനടുത്തായാണ് സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. 2010ല്‍ തറക്കല്ലിട്ട സ്ഥലത്തുനിന്നു മാറിയാണ് പുതിയ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 24 കോച്ചുകള്‍ വരെയുള്ള രണ്ട് ട്രെയിനുകള്‍ ഒരേ സമയം നിർത്താൻ സാധിക്കുന്ന വിധത്തില്‍ രണ്ട് പ്ലാറ്റ്ഫോമുകള്‍ നിർമിക്കാനുള്ള എസ്റ്റിമേറ്റാണ് തയാറായിട്ടുള്ളത്.

പ്ലാറ്റ്ഫോമില്‍ നിന്ന് നേരേ എയർപോർട്ട് റോഡിലേക്ക് ഇറങ്ങാൻ സാധിക്കും. ഇവിടെ നിന്ന് എയർപോർട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരം ഇലക്‌ട്രിക് ബസുകള്‍ ഉപയോഗിച്ച്‌ കണക്റ്റ് ചെയ്യാനാവും. ആലുവ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിന്‍റെ ഇലക്‌ട്രിക് ബസ് സർവീസുണ്ട്.

ഇതുകൂടാതെ, കൊച്ചി മെട്രൊ റെയില്‍ പദ്ധതിയുടെ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക് നീട്ടുമ്ബോള്‍ മെട്രൊ റെയില്‍ കണക്റ്റിവിറ്റിയും ഇവിടെനിന്ന് ലഭ്യമാകും. സംസ്ഥാനത്തിന്‍റെ തെക്കുനിന്നോ വടക്കുനിന്നോ കൊച്ചി വിമാനത്താവളത്തിലേക്കു വരുന്ന ട്രെയിൻ യാത്രക്കാർക്ക് നിർദിഷ്ട സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എയർപോർട്ടിലേക്കുള്ള കണക്റ്റിവിറ്റി എളുപ്പമാകുന്ന വിധത്തിലാണ് പുതിയ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *