ചരിത്രം വഴി മാറിയ വരവ്: ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതാ ഓഫീസർ ആയി സായി ജാദവ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി.23കാരിയായ സായ് ജാദവ് ആണ് ഈ ചരിത്രപരവും അഭിമാനാർഹമായ നേട്ടത്തിന് ഉടമ. 1932-ല്‍ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസർ കേഡറ്റുകള്‍ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.

കുടുംബത്തിലെ സൈനിക പാരമ്ബര്യത്തിൻ്റെ തുടർച്ച കൂടിയാണ് സായിയുടെ നേട്ടം. മുതുമുത്തശ്ശൻ ബ്രിട്ടീഷ് ആർമിയിലും, മുത്തശ്ശൻ ഇന്ത്യൻ ആർമിയിലും ഉദ്യോഗസ്ഥനായിരുന്നു. ഇതിനെല്ലാം ഉപരിയായി അവരുടെ പിതാവ് സന്ദീപ് ജാദവും സൈന്യത്തില്‍ സേവനം തുടരുന്ന ആളാണ്. സായ് ജാദവ് നിലവില്‍ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനൻ്റ് ആയാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. ഇതോടെ ഐഎംഎയില്‍ നിന്ന് ഈ സേനാ വിഭാഗത്തില്‍ ചേരുന്ന ആദ്യ വനിതാ ഓഫീസറായും സായ് മാറി. പാസിംഗ് ഔട്ട് പരേഡില്‍ വെച്ച്‌ സായിയുടെ തോളില്‍ മാതാപിതാക്കള്‍ സ്റ്റാർസ് അണിയിച്ചതും ശ്രദ്ധേയമായി. ഈ രംഗം സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. വിമുക്തഭടന്മാർ സായിക്ക് അഭിനന്ദനവുമായി എത്തി. ഈ നേട്ടം അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് ഏവരും പറയുന്നു.

സ്ത്രീകള്‍ക്കായി പുതിയ പാതകള്‍

നാഷണല്‍ ഡിഫൻസ് അക്കാദമിയുടെ 2022 ബാച്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വനിതാ ഓഫീസർ കേഡറ്റുകള്‍ നിലവില്‍ ഇന്ത്യൻ ആർമിയില്‍ പരിശീലനത്തിലാണ്. നേരത്തെ പ്രത്യേക അനുമതിയോടെയാണ് സായ് ജാദവ് ഐഎംഎയില്‍ പ്രവേശിച്ചത്. പുരുഷ കേഡറ്റുകള്‍ക്കൊപ്പം ആറുമാസത്തെ കഠിന പരിശീലനം അവരും പൂർത്തിയാക്കി. സാധാരണ കോഴ്‌സിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും നിലവാരങ്ങളും സായ് പാലിച്ചു. ബെല്‍ഗാമില്‍ ആരംഭിച്ച സായിയുടെ വിദ്യാഭ്യാസം, പിതാവിൻ്റെ സൈനിക നിയമനങ്ങള്‍ കാരണം വിവിധ സംസ്ഥാനങ്ങളിലായാണ് പൂർത്തിയായത്. ബിരുദാനന്തരം ദേശീയ തല പരീക്ഷ പാസായ സായ്, സർവീസ് സെലക്ഷൻ ബോർഡിലെ മികച്ച പ്രകടനത്തിലൂടെയാണ് ഐഎംഎയില്‍ ഇടം നേടിയത്.

സൈന്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കൊടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. 2026 ജൂണില്‍ ചെറ്റ്‌വോഡ് കെട്ടിടത്തിന് മുന്നില്‍ നടക്കുന്ന പരേഡില്‍ സായ് പങ്കെടുക്കും. ഒരുകാലത്ത് സ്ത്രീകള്‍ക്ക് അടഞ്ഞുകിടന്ന മേഖലയിലേക്ക് കടന്നുവന്ന് സായ് ജാദവ് നേടിയ ഈ വിജയം, ചരിത്രം മാറാൻ ഒരാളുടെ തീരുമാനത്തിനും സാധിക്കുമെന്ന ഓർമ്മപ്പെടുത്തല്‍ കൂടി ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *