മലയാളത്തില്‍ ഏറെ ചർച്ചയായതും ശ്രദ്ധ നേടിയതുമായ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത തന്‍മാത്ര. 2005ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്ബ് നായകനായി വേഷമിട്ട മോഹൻലാല്‍ നായികയായ മീരാ വാസുദേവിനോട് ക്ഷമാപണം നടത്തിയിരുന്നുവത്രെ.
അല്‍ഷിമേഴ്‌സ് ബാധിച്ച് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുന്ന രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് തന്മാത്രയില്‍ മോഹൻലാല്‍ അവതരിപ്പിച്ചത്. രോഗം മൂർച്ഛിക്കുന്ന ഒരു ഘട്ടത്തില്‍, തന്റെ ഭാര്യ ലേഖയെ (മീര വാസുദേവൻ) തിരിച്ചറിയാൻ പോലും രമേശൻ നായർക്ക് സാധിക്കാതെ വരുന്നു. തുടർന്ന്, അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായി തോന്നുന്ന തരത്തില്‍ ഭാര്യയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ ശ്രമിക്കുന്ന രംഗം തിരക്കഥയില്‍ ഉണ്ടായിരുന്നു. ഈ രംഗവുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
സിനിമയില്‍ ഈ രംഗം അനിവാര്യമായിരുന്നു. അങ്ങനെ ആ രംഗത്തെക്കുറിച്ച് സംവിധായകൻ ബ്ലെസി മോഹൻലാലിനും മീര വാസുദേവിനും വിശദീകരിച്ചുകൊടുക്കുന്നു. അങ്ങനെ രംഗം ചിത്രീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മോഹൻലാല്‍, അത്തരത്തില്‍ തന്‍റെ കഥാപാത്രം പ്രവർത്തിക്കേണ്ടിവരുന്നതില്‍ മീരയോട് ക്ഷമാപണം നടത്തുന്നത്.
മോഹൻലാലിന്റെ ഈ പ്രൊഫഷണലിസവും മാന്യമായ സമീപനവും മീരാ വാസുദേവിനെ അത്ഭുതപ്പെടുത്തി. ബ്ലെസ്സി ഉള്‍പ്പെടെയുള്ള സെറ്റിലെ എല്ലാവരും പൂർണ്ണ സഹകരണം നല്‍കിയതിനാല്‍, മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ആ രംഗം പെട്ടെന്ന് തന്നെ ചെയ്തുതീർക്കാൻ അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവർത്തകർക്കും സാധിച്ചു.
