പാക്കിസ്ഥാന്റെ പുതിയ അധികാരികൾ മന്ത്രവാദിനിയും, ഫീൽഡ് മാർഷലും? നിശബ്ദ അട്ടിമറിയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അതീവ നിർണ്ണായകവും എന്നാല്‍ നാടകീയവുമായ ഒരു മാറ്റത്തിനാണ് 2025 നവംബർ 14 സാക്ഷ്യം വഹിച്ചത്.പട്ടാള അട്ടിമറികള്‍ക്ക് കുപ്രസിദ്ധിയാർജ്ജിച്ച പാകിസ്ഥാനില്‍, ഇത്തവണ നടന്നത് പാർലമെന്റിനുള്ളില്‍ നിന്നുള്ള ഒരു ‘നിശബ്ദ അട്ടിമറി’യാണെന്ന് വിശേഷിപ്പിക്കാം. പാകിസ്ഥാൻ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി, രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുകയും അധികാരത്തിന്റെ കടിഞ്ഞാണ്‍ ഒരു പുതിയ ത്രിശക്തികളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു.

ഈ പുതിയ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ കൃത്യമായൊരു അവലോകനം നടത്തേണ്ടതുണ്ട്. 59 വകുപ്പുകള്‍ അടങ്ങുന്ന, സങ്കീർണ്ണമായ നിയമഭാഷയില്‍ എഴുതപ്പെട്ട ഈ രേഖ, പ്രായോഗിക തലത്തില്‍ പാകിസ്ഥാന്റെ വിധി നിർണ്ണയിക്കുന്ന മൂന്ന് വ്യക്തികളുടെ അധികാര വടംവലിയുടെ കഥയാണ് പറയുന്നത്. ജയിലിലടയ്ക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം, അദ്ദേഹത്തിന്റെ ആത്മീയ വഴികാട്ടിയായ ഭാര്യ, നിയമപരിരക്ഷയുടെ കവചത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു ഫീല്‍ഡ് മാർഷല്‍ എന്നിവരാണ്‌ ആ മൂന്നുപേർ.

കൃത്യമായ കൂടിയാലോചനകളില്ലാതെ വെറും അഞ്ച് ദിവസം കൊണ്ട് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി പാകിസ്ഥാനിലെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ല് തന്നെയാണ് ഒടിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഭരണഘടനാപരമായ അധികാരങ്ങള്‍ എടുത്തുമാറ്റി, പകരം ഒരു പുതിയ ‘ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി’ സ്ഥാപിക്കുകയും, ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള അധികാരം പ്രസിഡന്റിന് നല്‍കി, കോടതികളെ ഭരണകൂടത്തിന്റെ കേവല ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ രാജി വെച്ചോഴിയുന്ന സ്ഥിതിയുമുണ്ടായി.

എന്നാല്‍ ഇതിനേക്കാള്‍ ഗൗരവകരമായത് പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും, പട്ടാള മേധാവിക്കും നല്‍കിയ ആജീവനാന്ത നിയമപരിരക്ഷയാണ്. കോടതികള്‍ക്ക് ഇവരെ ചോദ്യം ചെയ്യാനോ വിചാരണ ചെയ്യാനോ കഴിയില്ല. ‘ജോയിന്റ് ചീഫ്സ്’ എന്ന പദവി ഒഴിവാക്കി ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്’ എന്ന പുതിയ പദവി സൃഷ്ടിച്ചതോടെ, കര-നാവിക-വ്യോമ സേനകളുടെയും ആണവായുധങ്ങളുടെയും പൂർണ്ണ നിയന്ത്രണം ഫീല്‍ഡ് മാർഷല്‍ അസിം മുനീറിലേക്ക് എത്തിച്ചേർന്നു. ജനാധിപത്യ രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം, പട്ടാള മേധാവി തന്നെ ജോയിന്റ് സർവീസ് ചീഫ് ആകുന്ന ‘ഓട്ടോക്രാറ്റിക് ലീഗലിസം’ ആണ് ഇവിടെ നടപ്പിലായത്.

ഇതോടെ പാകിസ്ഥാനില്‍ അധികാരത്തിന്റെ ഒരു പുതിയ ത്രികോണം രൂപപ്പെട്ടിരിക്കുകയാണ്. ഈ ത്രികോണത്തിന്റെ ശീർഷസ്ഥാനത്ത് നില്‍ക്കുന്നത് ‘ഫീല്‍ഡ് മാർഷല്‍’ അസിം മുനീർ ആണ്. 2019-ല്‍ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ, വെറും എട്ടുമാസത്തെ സേവനത്തിന് ശേഷം പുറത്താക്കപ്പെട്ട മുൻ ഐ.എസ്.ഐ തലവനാണ് മുനീർ. അന്ന് ഇമ്രാൻ ഖാനുമായി തുടങ്ങിയ പോരാട്ടം ഇന്ന് മുനീറിനെ പാകിസ്ഥാനിലെ ഏറ്റവും ശക്തനായ മനുഷ്യനാക്കി മാറ്റിയിരിക്കുന്നു. പർവേസ് മുഷറഫിനെപ്പോലെ സർവ്വാധികാരങ്ങളും ഉണ്ടെങ്കിലും, ഒരു അട്ടിമറിയുടെ പേരുദോഷമില്ലാതെ, ഭരണഘടനാപരമായ സാധുതയോടെയാണ് മുനീർ ഭരിക്കുന്നത്. ‘ഫീല്‍ഡ് മാർഷല്‍മാർ ഒരിക്കലും വിരമിക്കില്ല’ എന്ന ചൊല്ല് അന്വർത്ഥമാക്കും വിധം, 2027-ല്‍ വിരമിക്കേണ്ടിയിരുന്ന മുനീർ ഇനി 2028-ലെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും.

ഈ ത്രികോണത്തിലെ രണ്ടാമത്തെ ശക്തികേന്ദ്രം, അഡിയാല ജയിലിലെ ഏകാന്ത തടവില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ ചിഹ്നം നിരോധിക്കപ്പെട്ടിട്ടും, ഡസൻ കണക്കിന് കേസുകള്‍ നേരിട്ടിട്ടും, 2024-ലെ തിരഞ്ഞെടുപ്പില്‍ 93 സീറ്റുകള്‍ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. ജയിലിനുള്ളില്‍ പുസ്തകങ്ങളോ പത്രങ്ങളോ ഇല്ലാതെ കഴിയുമ്ബോഴും, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പുറത്ത് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തെ പാകിസ്ഥാന്റെ ‘ധാർമ്മിക പരമാധികാരി’ എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

മൂന്നാമത്തെ വ്യക്തി, ഇമ്രാൻ ഖാന്റെ ഭാര്യയും ആത്മീയ ഉപദേഷ്ടാവുമായ ബുഷ്റ ബീബിയാണ്. പാക്പട്ടണിലെ ഒരു ‘പിർനി’ അഥവാ ആത്മീയ വനിത എന്ന നിലയില്‍ നിന്ന് ഇസ്ലാമാബാദിലെ അധികാര ഇടനാഴികളിലേക്കുള്ള അവരുടെ യാത്ര അത്ഭുതകരമാണ്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചതും, സ്വപ്നങ്ങളിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങള്‍ വഴി ക്യാബിനറ്റ് നിയമനങ്ങളെ സ്വാധീനിച്ചതും ബുഷ്റയാണെന്ന് പറയപ്പെടുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥർ ബുഷ്റയ്ക്ക് വിവരങ്ങള്‍ കൈമാറുകയും, അത് ആത്മീയ ദർശനങ്ങളായി ഇമ്രാൻ ഖാനില്‍ എത്തുകയും ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. നിലവില്‍ അഴിമതി കേസുകളില്‍ പെട്ട് ജയിലിലാണെങ്കിലും, ഇമ്രാൻ ഖാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ നിർണ്ണായക സ്വാധീനം ചെലുത്താൻ അവർക്ക് കഴിയുന്നുണ്ട്.

ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്, പാകിസ്ഥാൻ ഒരു ജനാധിപത്യ രാഷ്ട്രം എന്നതില്‍ നിന്ന് എക്സിക്യൂട്ടീവ്-മിലിട്ടറി ഭരണത്തിലേക്ക് പൂർണ്ണമായും മാറിയിരിക്കുന്നു എന്നാണ്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം അവസാനിച്ചിരിക്കുന്നു എന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഫീല്‍ഡ് മാർഷലിനെ അറസ്റ്റ് ചെയ്യാനാവില്ല, സുപ്രീം കോടതിക്ക് സംസാരിക്കാനാവില്ല, പ്രസിഡന്റിനെ ചോദ്യം ചെയ്യാനാവില്ല, തുടങ്ങി അധികാര കേന്ദ്രങ്ങളോട് ഒരു വിധേനെയും കലഹിക്കാൻ കഴിയാത്ത അത്യന്തം പ്രയാസകരമായ അവസ്ഥയിലാണ് പാകിസ്ഥാൻ ഇപ്പോഴുള്ളത്.

ഇതിലെല്ലാമുപരിയായി, ജനങ്ങളുടെ വോട്ടിന് വിലയില്ലാതായിരിക്കുന്നു. വിപ്ലവത്തേക്കാളുപരി, ഒരു വ്യവസ്ഥിതിയുടെ ദ്രവിച്ചുപോകലിലേക്കാണ് പാകിസ്ഥാൻ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജയിലിനുള്ളില്‍ നിന്നുള്ള ഇമ്രാൻ ഖാന്റെ കത്തുകളും, ബുഷ്റ ബീബിയുടെ ആത്മീയതയും, അസിം മുനീറിന്റെ തോക്കുകളും തമ്മിലുള്ള ഈ പോരാട്ടം പാകിസ്ഥാനെ എവിടെ എത്തിക്കും കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *