ബെഞ്ചില്ലാത്ത സ്കൂളിൽ പഠിച്ച വിദ്യാർഥി; ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിൻറെ ചീഫ് ജസ്റ്റിസ്; രാഷ്ട്രപതിയിൽ നിന്ന് ചുമതല ഏറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കുമ്ബോള്‍, ഹരിയാന ഹിസാർ പേട്‌വാറിലെ നാട്ടുകാർ 101 കിലോ ലഡുവും പലഹാരങ്ങളും വിതരണം ചെയ്‌ത് ആഘോഷിച്ചു.സ്വന്തം ഗ്രാമത്തിലെ ബെഞ്ചില്ലാത്ത സ്‌കൂളില്‍ പഠനം ആരംഭിച്ചാണ് അദ്ദേഹം ഉന്നത പദവിയിലെത്തിയത്.

ദൈവനാമത്തില്‍ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങിയവ‌ർ പങ്കെടുത്തു. പ്രധാനമന്ത്രി ആശംസ നേ‌ർന്നു. ഹരിയാനയില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നത് കാണാൻ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും എത്തി.

ഭൂട്ടാൻ, കെനിയ, മലേഷ്യ, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ സുപ്രീംകോടതി ജഡ്‌ജിമാരും സാക്ഷ്യം വഹിച്ചു. കുടുംബസമേതമാണ് അവർ വന്നത്. ആദ്യമായാണ് വിദേശ ജഡ്‌ജിമാരുടെ വലിയ സംഘം എത്തുന്നത്.ഭാര്യ സവിതാ കാന്തിന് പുറമെ ബന്ധുക്കളും നാട്ടുകാരും അദ്ധ്യാപകരും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. 14 മാസത്തിലേറെ സർവീസ് ലഭിക്കും. സുപ്രീം കോടതി വളപ്പിലെ മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും പ്രതിമകളില്‍ ഹാരാർപ്പണം നടത്തിയശേഷമാണ് കോടതിയില്‍ പ്രവേശിച്ചത്.

അടിയന്തര സ്വഭാവമുണ്ടെങ്കില്‍ മാത്രം വേഗത്തില്‍ പരിഗണിക്കും

അടിയന്തരമായി ഇടപെടേണ്ട അസാധാരണ സാഹചര്യങ്ങളില്‍ അല്ലാതെ ഹർജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് തുറന്ന കോടതിയില്‍ ആവശ്യപ്പെടരുതെന്ന് ആദ്യ സിറ്റിംഗില്‍ നിലപാടെടുത്തു. മറ്റു കേസുകളില്‍ രജിസ്ട്രറിക്ക് രേഖാമൂലം മെൻഷനിംഗ് സ്ലിപ്പ് നല്‍കണം. രജിസ്ട്രറി പരിശോധിച്ച്‌ വേഗത്തില്‍ ലിസ്റ്റ് ചെയ്യണമോയെന്ന് തീരുമാനമെടുക്കും.

പുതിയ ചുമതല നല്‍കി

അടുത്ത മുതിർന്ന ജഡ്‌ജിയായ വിക്രംനാഥിനെ ദേശീയ ലീഗല്‍ സർവീസസ് അതോറിട്ടിയുടെ (നാല്‍സ) എക്‌സിക്യൂട്ടീവ് ചെയർപേഴ്സണ്‍ ആയി നിയമിച്ചു. രാഷ്‌ട്രപതി അംഗീകരിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. രണ്ടാമത്തെ മുതിർന്ന ജഡ്‌ജിക്കാണ് ഈ പദവി നല്‍കുന്നത്. മൂന്നാമത്തെ ജ‌ഡ്‌ജിയായ ജെ.കെ. മഹേശ്വരി സുപ്രീംകോടതി ലീഗല്‍ സർവീസസ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി. സുപ്രീം കോടതി കൊളീജിയത്തില്‍ ജസ്റ്റിസ് എം.എം. സുന്ദരേഷിനെ ഉള്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *