‘പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’: കേരള സർവകലാശാല സംസ്‌കൃത വകുപ്പു മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതിയുമായി ഗവേഷണ വിദ്യാർത്ഥിയായ യുവാവ് രംഗത്ത്; നടപടി വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം വ്യാജമെന്ന് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതിന് പിന്നാലെ

കേരള സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിവാദത്തിന് പിന്നാലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി.സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസിപിക്കും പരാതി നല്‍കി.

തനിക്ക് പിഎച്ച്‌ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം.

എംഫിലില്‍ വിദ്യാര്‍ഥിയുടെ ഗൈഡായിരുന്നു സി എന്‍ വിജയകുമാരി. ഇവര്‍ പിന്നീട് തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.സുഹൃത്തുക്കള്‍ക്ക് മുന്നില്‍വെച്ച്‌ അപമാനിക്കുന്ന നിലയില്‍ അധ്യാപിക പ്രവര്‍ത്തിച്ചെന്നും, തന്റെ ഓപ്പണ്‍ ഡിഫന്‍സില്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നും പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്‍ പരാതിയില്‍ ആരോപിക്കുന്നു.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് അധ്യാപികയുടെ വാദം. അക്കാദമികമായ കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നാണ് വിശദീകരണം. വിദ്യാര്‍ഥിക്ക് സംസ്‌കൃതം അറിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് വൈസ് ചാന്‍സലര്‍ക്ക് മാത്രമാണ്. ഡീനെന്ന നിലയില്‍ ആണ് പ്രവര്‍ത്തിച്ചത്. ഡീന്‍ എന്ന നിലയില്‍ എടുത്ത തീരുമാനം തെറ്റാണെന്ന് സര്‍വകലാശാല പറഞ്ഞാല്‍ അത് അംഗീകരിക്കും. ഞാന്‍ പൂണൂലിട്ട വര്‍ഗത്തില്‍പ്പെട്ടത് ആഗ്രഹിച്ചത് കൊണ്ടല്ല, ജാതിയധിക്ഷേപ പരാതിയില്‍ ഒന്നും പറയാനില്ലെന്നും സി എന്‍ വിജയകുമാരി വ്യക്തമാക്കുന്നു.

സര്‍വകലാശാലയുടെ പരിഗണനയില്‍ ഇരിക്കുന്നതാണ് പിഎച്ച്‌ഡി വിവാദം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സര്‍വകലാശാലയുടെ അനുമതി വേണം. മറ്റ് വിവാദങ്ങള്‍ കാലം തെളിയിക്കുമെന്നും സി എന്‍ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *